Tuesday, June 7, 2016

നാലാം ഭാഗം


ബ്ലോഗിൽ ഞാൻ  അൽപം  വഴിമാറാൻ ഉദ്ദേശിക്കുന്നു .
എന്റെ 2 ചെറുകഥാ സമാഹാരങ്ങളിലും { ഉയരങ്ങളിലെ നോക്കുകുത്തി  , ചീരാപ്പ് കഥകൾ } പെടാത്ത ഉദ്ദേശം  പത്ത്  ചെറുകഥകൾ  ഒന്നിന്‌ പുറകെ ഒന്ന് എന്ന കണക്കിനു ഈ ബ്ലോഗിൽ  കൊടുക്കുവാൻ ആലോചിക്കുന്നു .സഹകരിക്കണം  എന്ന അപേക്ഷയോടെ  സ്വന്തം  കൊച്ചു എന്ന
 ടി.കെ  കൊച്ചുനാരായണൻ

Sunday, September 13, 2009

Tuesday, January 1, 2008

മൂന്നാംഭാഗം

ഇത്തവണ നമ്മുടെ വള്ളുവനാടന്‍ കുറേക്കൂടി ഉഷാറിലാണ്‌. സ്മാര്‍ട്ട്‌ പട്ടണം ഉദിച്ചു പൊന്തുകയാണല്ലൊ എന്നതാവാം കാരണം. ഉടുത്ത ഭ്രാന്തിന്‌ ഉടുക്കാത്ത ഭ്രാന്ത്‌ എന്ന പോലെ.
'കുത്തും കോമ' യുടെയും 'മൂന്നാം ഭാഗത്തില്‍' ഈ പംക്തി സംരക്ഷകനായ വള്ളുവനാടന്‍ ഉറഞ്ഞുതുള്ളാന്‍ പോകുന്നതായി സൂചന. ഇടം വലം നോക്കാതെ നമ്മുടെ കക്ഷി ആഴക്കടലിന്റെ ശാന്തതയോടെ കാച്ചിത്തുടങ്ങി . ഓസ്കാര്‍ വൈഡില്‍ നിന്നായിരുന്നു ഇത്തവണ വള്ളുവനാടന്റെ തുടക്കം അഥവാ കേളികൊട്ട്‌.
നയാഗ്ര വെള്ളച്ചാട്ടം കണ്ട്‌ ആനന്ദ നിവൃതിയിലാണ്ട ഓസ്കാര്‍വൈല്‍ഡ്‌,
"തലതിരിഞ്ഞായിരുന്നു ഈ വെള്ളച്ചാട്ടം എങ്കില്‍ കൂടുതല്‍ ഹൃദയ ഹാരിയായിരുന്നേനെ" എന്ന്‌ അഭിപ്രായപ്പെട്ടിട്ടുള്ള കാര്യം പണ്ടാരോ പറഞ്ഞത്‌ വള്ളുവനാടന്‍ ഓര്‍ത്തു .വൈല്‍ഡ്‌ പ്രേമം അതോടെ വള്ളുവനാടനില്‍ സര്‍വ നിയന്ത്രണവും വിട്ട്‌ സടകുടഞ്ഞെഴുന്നേറ്റു.
നൂറുവര്‍ഷം മുന്‍പു ജീവിച്ച അയര്‍ലണ്ടുകാരനായ ഇംഗ്ലീഷ്‌ ചെറുകഥാകൃത്തും കവിയും നാടകകൃത്തും ഒക്കെയായ സാഹിത്യ കാരനാണ്‌ ഓസ്കാര്‍ വൈല്‍ഡ്‌(1856-1900). സമൂഹത്തിലെ ഉന്നത തട്ടിലുള്ളവരുടെ സ്വഭാവ വൈകൃതങ്ങളെ കളിയാക്കിക്കൊണ്ടെഴുതിയ വൈല്‍ഡ്‌ സഹൃദയരില്‍ എന്നും ഉയര്‍ന്ന സ്ഥാനം പിടിച്ചു പറ്റി.കുറിയ്ക്കു കൊള്ളുന്ന മുള്ളുള്ള തമാശ പ്രയോഗം വൈല്‍ഡിന്റെ കൈമുതലാണ്‌.
അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങള്‍ നോക്കൂ-
'ജനത്തോടുസത്യം പറയണമെന്നുണ്ടെങ്കില്‍ അവരെ ചിരിപ്പിക്കുക
അല്ലെങ്കില്‍ അവര്‍ നിങ്ങളെ കൊല്ലും'
'സ്നേഹിക്കാതിരിക്കുന്നിടത്തോളം കാലം ഏതൊരു സ്ത്രീയുമായും ഒരുപുരുഷന്‌ സസന്തോഷം മുന്നോട്ടു പോകാം'.
നാടക രംഗത്ത്‌ ഇദ്ദേഹം ആരംഭിച്ച പരിവര്‍ത്തനം പൂര്‍ത്തിയായത്‌ മറ്റൊരു അയര്‍ലണ്ടുകാരനായ ബര്‍നാര്‍ഡ്ഷായിലൂടെ(1856-1950) ആയിരുന്നു എന്നു ചരിത്രം.
സമൂഹം കൊട്ടിഘോഷിക്കുന്ന സദാചാര മൂല്യങ്ങളെ വൈല്‍ഡ്‌ അത്ര കാര്യമായി എടുത്തില്ല.ജയില്‍ വാസം,വിവാഹ മോചനം,സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടല്‍ തുടങ്ങിയ സംഭവ പരമ്പരകള്‍ തന്നെ ഇതുവഴി ആ ജീവിതത്തില്‍ അരങ്ങേറി.പക്ഷേ അദ്ദേഹം ഒട്ടും വ്യാകുലപ്പെട്ടില്ല.
അടുത്തൊരു സുഹൃത്തിന്റെ വീട്ടില്‍ എല്ലാദിവസവും രാവിലെത്തന്നെ അദ്ദേഹം ചെന്നെത്തിയിരുന്ന കാലം.വളരെ വൈകീട്ടു വരെ അവിടെ ചിലവിടുകയും ചെയ്യും.അതായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റെ ചിട്ട.
അങ്ങിനെയുള്ള ഒരുദിവസം ഉച്ച ഊണിനുള്ള സമയം കഴിഞ്ഞിട്ടേ വൈല്‍ഡ്‌ എത്തിയുള്ളൂ. നേരം വൈകിയതിന്നുള്ള കാരണം സുഹൃത്ത്‌ അന്വേഷിച്ചു.
'ഞാന്‍ എഴുതിക്കൊണ്ടിരുന്ന കവിതയില്‍ ഒരു'കോമ'ചേര്‍ക്കണമായിരുന്നു.ഉച്ച വരെ മിനക്കെട്ടു.പറ്റിയ ഒരുസ്ഥലം കണ്ടുപിടിച്ചു കോമയിട്ടു അപ്പണി കഴിഞ്ഞു'
ഉച്ച ഊണ്‍ കഴിഞ്ഞ ഉടന്‍ അദ്ദേഹം വീണ്ടും അപ്രത്യക്ഷനായി. മഷിയിട്ടുനോക്കിയിട്ടും കൂട്ടുകാരന്‌കക്ഷിയെകണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. സുഹൃത്തിന്റെ സ്വഭാവ രീതികള്‍ അറിയാമായിരുന്നതു കൊണ്ട്‌ അയാള്‍ അതത്ര കാര്യമാക്കിയതും ഇല്ല. അത്താഴത്തിന്നുള്ള സമയമായപ്പോള്‍ വൈല്‍ഡ്‌ അതാ വരുന്നു,ധൃതിയില്‍ വിയര്‍ത്തൊലിച്ച്‌. ഈ മുങ്ങലിന്ന് മറ്റു വല്ല കാരണങ്ങളും പ്രത്യേകമായുണ്ടോ എന്ന് ആരാഞ്ഞപ്പോള്‍ മറുപടി വളരെ കാര്യഗൗരവത്തില്‍ ആയിരുന്നു.
'എഴുതിത്തീരാറായ കവിതയില്‍ ഒരു കോമ ഇട്ട കാര്യം ഉച്ചക്കു പറഞ്ഞില്ലെ? കോമ ചേര്‍ക്കാന്‍ പറ്റിയ ഒരിടം നോക്കി ഉച്ച വരെ തല പുകച്ചു. എന്നിട്ടാണ്‌ കോമയിടാന്‍ പറ്റിയ ഒരു സ്ഥലം കണ്ടെത്തിയത്‌
ഉച്ച കഴിഞ്ഞ്‌ ഇത്രയും നേരം അക്കാര്യം ഒരു പുനര്‍ വിചിന്തനത്തിനു വിധേയമാക്കി.മൂന്നു-നാലു മണിക്കൂര്‍.അവസാനം ആത്യന്തികമായ ഉള്ളുണര്‍വ്‌ ഉണ്ടായി.ഉച്ചവരെ ഇരുന്നാലോചിച്ച്‌ അടയാളപ്പെടുത്തിയ ആ 'കോമ'യുണ്ടല്ലൊ
അതങ്ങു മാച്ചു കളഞ്ഞു.
വൈല്‍ഡിനെ അറിയാവുന്ന സുഹൃത്ത്‌ ഞെട്ടിയില്ല.ഈ പംക്തിയുടെ സംരക്ഷകനായ വള്ളുവനാടന്‍ മാത്രം ബുദ്ധിപരമായ സങ്കീര്‍ണതയിലും സംഘര്‍ഷത്തിലും മുങ്ങി പൊങ്ങിപ്പൊങ്ങിയപ്പോള്‍ മണിക്കൂറുകളോളം ഒരക്ഷരം എഴുതാതെ ഒരടുക്ക്‌ വെള്ളക്കടലാസ്സിന്റെ മുന്നില്‍ തുറന്ന മഷി പേനയുമായിരുന്ന പരിചയക്കാരന്‍ സീരിയല്‍ തിരക്കഥാകൃത്തിന്റെ കാര്യം സ്മൃതി പഥത്തില്‍ തെളിഞ്ഞു.
ഭാസ്കരന്‍ മാഷിന്റെ കവിത തുളുമ്പുന്ന രണ്ടു വരി പഴയ സിനിമാഗാനം തിരക്കഥാകൃത്തിനെ മനസില്‍ ധ്യാനിച്ച്‌ വള്ളുവനാടന്‍ ചേലില്‍ മൂളി.
ഇങ്ങിനെ-
"അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തി-
ട്ടരികിലിരിക്കെ
സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാന്‍
എന്തൊരു നാണം..... '
മഹത്‌ വചനങ്ങളും സൂക്തങ്ങളും ഓര്‍ത്തോര്‍ത്ത്‌ ഉരുവിടുന്നതു പോലെ വള്ളുവനാടന്‍ ചില ഓസ്കാര്‍ വൈല്‍ഡ്‌ പ്രയോഗങ്ങള്‍ മനസിന്റെ മൃദുല കോണുകളില്‍കുറിച്ചിട്ടിരുന്നത്‌ ഓര്‍ത്തെടുത്തു.
എന്നിട്ട്‌ ഈ ബ്ലോഗിന്റെ വായനക്കാര്‍ക്കായി സമര്‍പ്പിച്ചത്‌ ഇങ്ങിനെ:-
(1) കരിങ്കല്‍ ഭിത്തികളോട്‌ സംസാരിക്കുന്നതാണ്‌ എനിക്ക്‌ ഏറെ പഥ്യം. കാരണം ഈ ലോകത്ത്‌ അതുമാത്രമാണ്‌ എന്നെ എതിര്‍ക്കാതിരിക്കുന്നത്‌ എന്ന പരമാര്‍ഥം കൊണ്ടുതന്നെ.
(2) നാം ആഗ്രഹിക്കുന്നത്‌ ലഭ്യമാകുന്നു എന്നതും ലഭ്യമാകുന്നില്ല എന്നതും ആണ്‌ ജീവിതത്തിലെ ഏക രണ്ടു ദുരന്തങ്ങള്‍
(3) നല്ല അമേരിക്കക്കാര്‍ മരിക്കുമ്പോള്‍ അവര്‍ പാരീസിലേക്കു പോകും.ചീത്ത അമേരിക്കക്കാര്‍ മരിക്കുമ്പോള്‍ അവര്‍ അമേരിക്കയിലേക്കുതന്നെ പോകും.
ഇനിയുമുണ്ട്‌ വള്ളുവനാടന്ന് ഇഷ്ടമായ ഒട്ടേറെ വൈല്‍ഡ്‌ സൂക്തങ്ങള്‍. പണ്ട്‌ 'ഒളിഞ്ഞും മറഞ്ഞും' രാത്രിയുടെ അന്ത്യയാമങ്ങളില്‍ നഗരത്തിലെ വന്‍ ചുമരുകളില്‍ ഗ്രാമത്തനിമയെക്കുറിച്ചെഴുതിയ,വര്‍ഷങ്ങളോളം മനസില്‍ താലോലിച്ചു കൊണ്ടുനടന്ന, 'മഹത്‌' വചനങ്ങള്‍ പോലുള്ളവ.
പക്ഷേ ഏറ്റവും പഥ്യം ആദ്യം പറഞ്ഞ നയാഗ്ര വെള്ളച്ചാട്ടത്തെ ചുറ്റിപ്പറ്റിയതു തന്നെ.അതൊന്നു കൂടി പറഞ്ഞ്‌ നമുക്ക്‌ തല്‍ക്കലം 'സുല്‍' പറയാം എന്നും മറ്റൊരു വള്ളുവനാടന്‍ കല്‍പന.
പ്രകൃതി മനോഹരമായ നയാഗ്രവെള്ളച്ചാട്ടം കണ്ട്‌ ആനന്ദ നിര്‍വൃതിയിലാണ്ട ഓസ്കാര്‍ വൈല്‍ഡ്‌,
" തല തിരിഞ്ഞയിരുന്നു ഈ വെള്ളച്ചാട്ടം എങ്കില്‍ കൂടുതല്‍ ഹൃദയഹാരിയായിരുന്നേനെ............"
എന്നും അഭിപ്രായപ്പെട്ടിട്ടുണ്ടത്രെ.
ഇതോടെ "കുത്തുംകോമയും" എന്ന ഈ ബ്ലോഗിന്റെ മൂന്നാം ഭാഗമായ ഇന്നത്തെ വള്ളുവനാടന്‍ 'സൊറ'ക്ക്‌ ഒരു 'കുത്ത്‌'.
............................................................................

Sunday, November 25, 2007

രണ്ടാം ഭാഗം

'കുത്തും കോമയും" എന്ന ഈ ബ്ലോഗിന്റെ സംരക്ഷകനായ വള്ളുവനാടന്‍
ഒരു ചീറ്റലും ചിന്നംവിളിയും നടത്തി ഈ കൊച്ചൂസ്‌ ബ്ലോഗിന്റെ രണ്ടാം ഭാഗത്തിന്റെ സൊറ തുടങ്ങി:-
രണ്ടു വട്ടമിഹ പൂത്തുകാനനം(കുമാരനാശാന്‍.....)
എന്ന കവി വാക്യം ഇവിടെ ഓര്‍ക്കുന്നതും കൊള്ളാം.
തെക്കെമലബാറിലെ സമ്പന്ന കുടുംബത്തില്‍ ഉണ്ടായിരുന്ന തമ്പ്രാന്‍ കുട്ടി അങ്ങകലെ കേള്‍വി കേട്ട കോളേജില്‍ പഠിക്കുന്നകാലത്തെ ഏതാനും സംഭവങ്ങള്‍.
പണ്ടു പണ്ട്‌ നടന്ന ചിലത്‌.
ച്ചാല്‍ ഒരമ്പതുകൊല്ലം മുമ്പ്‌.
തമ്പ്രാന്‍ കുട്ടിയുടെ പ്രകൃതമാകട്ടെ ചിരിയ്ക്കും ചിന്തയ്കും വക നല്‍കുന്നതും
ഒരു ലക്കും ലഗാനുമില്ലാത്തതും ആകുന്നു.
നമ്മുടെ ഭാഷയില്‍ കുത്തും കോമയും ഇല്ലാത്തത്‌ എന്നു കൂട്ടിക്കോളൂ.
വള്ളുവനാടനിത്‌ നല്ലോണം അറിയും ചെയ്യും.
ഇംഗ്ലീഷും സംസ്കൃതവും(അതുവഴി മലയാളവും) വീട്ടിലിരുത്തി പ്രത്യേകം പഠിപ്പിക്കുകയാല്‍ നല്ലോണം സ്വായത്തവും
പക്ഷേ
ഒരു ചുഴിക്കുറ്റം പോലെ എന്തോ ഒരു കുറവ്‌.
തമ്പ്രാന്‍ കുട്ടിടെ പേരിലുള്ള ഒരുപാടു കഥകള്‍ ഹോസ്റ്റല്‍ മുറിക്കകത്തും പുറത്തും സുലഭം.
പലതും പലരുടേയും ഭാവനാവിലാസത്തിനൊത്തു ചിറകുവിടര്‍ത്തി മനോഹരമായ കോളേജുകോമ്പൗണ്ടില്‍ പരസ്പരം തട്ടിയും മുട്ടിയും അലഞ്ഞു നടന്നു.
ചെരിപ്പിടാത്ത,ഇസ്ത്രിയിടാത്ത ഷര്‍ട്ടിടുന്ന,പൗഡര്‍ ഉപയോഗിക്കാത്ത,ഉപ്പും കുരുമുളകും കൂട്ടി പൊടിച്ചു വീട്ടില്‍ നിന്നുകൊണ്ടുവന്ന ഉമിക്കരി വെച്ചുപല്ലുതേക്കുന്ന തമ്പ്രാന്‍ കുട്ടി നാടനില്‍ നാടനായി അവര്‍ക്കിടയില്‍ ജീവിച്ചു എന്നര്‍ഥം.മുള്ളന്‍ പന്നിയുടെ മുള്ളുപോലുള്ളമുടി ചീകിയാലും ഒതുങ്ങില്ല.അതുകൊണ്ട്‌ അപ്പണിയും പതിവില്ല എന്നും വ്യംഗം.
നമ്മുടെ തമ്പ്രാന്‍ കുട്ടി പൊതുവെ മിത ഭാഷിയും അന്തര്‍മുഖനും ആണെന്നു പറയാം.
.പക്ഷേ ചോദ്യങ്ങള്‍ക്കു മുഖത്തടിച്ച പോലെ ചുട്ട മറുപടിയും ഉറപ്പ്‌..
ഓര്‍ത്തോര്‍ത്തു ചിന്തിക്കാനും ഊറിയൂറിചിരിക്കാനും ഒരെണ്ണം ഇതാ:-
കോളേജുള്ള ഒരു ദിവസം.ക്ലാസുതുടങ്ങുന്നതിന്നുള്ള ബെല്ല് ശബ്ദം കേട്ടു തമ്പ്രാന്‍ കുട്ടി ഹോസ്റ്റല്‍ മുറി ധൃതിയില്‍ പൂട്ടി ക്ലാസ്സിലേക്കു ഓടി ചെന്നു.ഒരു വള്ളുവനാടന്‍ നാടന്‍ മണ്ടല്‍ മാതിരി ഒരു നമ്പര്‍
ച്ചാല്‍ ഒറ്റ ഓട്ടം."ശ്രൂ"ന്നൊരോട്ടം.ദേഹമാസകലം വിയര്‍ത്തൊലിച്ചു.
ഇംഗ്ലീഷ്‌ ക്ലാസ്സ്‌ നടക്കുന്നു.
ടൈയും കോട്ടും ഷൂസും ഇട്ട്‌ പ്രൊഫസര്‍ നിന്നുകാച്ചുന്നു.തനിപടിഞ്ഞാറന്‍ ചിട്ടവട്ടയില്‍.സ ഗൗരവത്തോടെ.ക്ലാസില്‍ മൊട്ടുസൂചി വീണാല്‍ കൂടി അറിയുന്ന ശാന്തത.
തോന്നും പടി വാരി വലിച്ചു വസ്ത്രംധരിച്ച്ചപ്രമുടിയുമായി നമ്മുടെ തമ്പ്രാന്‍ കുട്ടി ക്ലാസ്സിന്റെ പ്രവേശന കവാടത്തില്‍.അകത്തുകയറിക്കൂടുവാനുള്ള അനുവാദവും കാത്ത്‌ നിന്നു.
ക്ലാസ്സിലെ സഹപാഠികള്‍ കൂട്ടുകാരന്റെ രൂപ ഭാവങ്ങള്‍ കണ്ട്‌ ഉള്ളിന്റെയുള്ളില്‍ ഊറിയൂറി
ചിരിച്ചു.ക്ലാസ്സില്‍കയറി തന്റെ ഇരിപ്പടം തപ്പുന്നതിന്നിടയ്ക്ക്‌ പ്രൊഫസര്‍ എല്ലാവരും കേള്‍ക്കെ
ഇങ്ങനെ പറഞ്ഞു:-
ആര്‍ യു കമിംഗ്‌ ഫ്രം എ സൂ
Are you coming from a zoo?

കുട്ടികളുടെ മുഖത്ത്‌ അടക്കിപ്പിടിച്ച ചിരിയും സന്തോഷവും.
തെല്ലും കൂസലില്ലാതെ, പതറാതെ, ക്ഷുഭിതനാവാതെ എല്ലാവരോടുമായി തമ്പ്രാന്‍ കുട്ടി
ഇങ്ങിനെ പ്രതികരിച്ചു;-
നോ സര്‍.
ജസ്റ്റ്‌ എന്ററിംഗ്‌ വണ്‍.
Just entering one.


തമ്പ്രാന്‍ കുട്ടീടെ തല്‍സമയ, അതായത്‌- ഇന്‍സറ്റന്റ്‌-,ചുടുചൂടന്‍ മുഖത്തടിമറുപടി എപ്പടി?
മഹകവി"ജി" യുടെ "പെരുന്തച്ചന്‍" എന്ന കവിതയിലെ ഒരു രംഗം സ്വയം ദൃശ്യവല്‍ക്കരിച്ച്‌ വള്ളുവനാടന്‍ മനസ്സില്‍ കണ്ടു:-
പുഴയുടെ പാലം കടന്നുപോകുന്ന യാത്രക്കാരുടെ മുഖത്തു തുപ്പുന്ന അഛന്റെ മരപ്പാവയുടെ കവിളില്‍ തുപ്പുന്നനേരം മകന്റെ മരപ്പാവ അടിച്ചപ്പോള്‍ അഛന്‍ പാവ തുപ്പുന്ന ജലം യാത്രക്കരുടെ മുഖത്തു വീഴാതെപുഴയില്‍ ചെന്നുപതിച്ചു.
ഇതുകണ്ടുപെരുന്തച്ചന്റെ മനസ്സ്‌ ഇങ്ങിനെ പിറുപിറുത്തുവത്രെ:-
ആ അടി എനിക്കേറ്റതുപോലെ തോന്നി...
നമ്മുടെ തമ്പ്രാങ്കുട്ടീടെ മറുപടി കേട്ട്‌ സഹപാഠികള്‍
"......ആ അടി എനിക്കേറ്റതുപോലെ - ഞങ്ങള്‍ക്കേറ്റതുപോലെ- തോന്നി....."
എന്നും മനസ്സില്‍ കുറിച്ചിട്ടുകാണും എന്ന് വള്ളുവനാടനും ചിന്തിച്ചു എന്നു ജനമൊഴി.
കൊച്ചൂസ്‌ ബ്ലോഗിന്റെ രണ്ടാം ഭഗം പിറുപിറുക്കലും മുറുമുറുക്കലും.......
ഇവിടെ അവസാനിക്കുന്നു.....

Saturday, November 10, 2007

കുത്തും കോമയും.

ഡോട്‌ സ്‌ ആന്‍ഡ്‌ കോമാസ്‌
എന്നായാല്‍ ഇംഗ്ലീഷ്‌ ഭാഷ്യം
ഒരു പൊട്ടലും ചീറ്റലും കൂടിയായാല്‍ പുതിയ വള്ളുവനാടന്‍ ടിവി ഭാഷയും.
അതു പോട്ടെ
കോമ കില്‍സ്‌ എ മാന്‍ എന്നുകേട്ടിട്ടില്ലെ?
കോമ എങ്ങിനെ ഒരാളെകൊല്ലുന്നു എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമുണ്ടുതാനും
Hang him not let him free

എന്ന ന്യായാധിപന്റെവിധി ടൈപ്പ്‌ചെയ്യുമ്പോള്‍ കുസൃതിക്കാരികൂടിയായ ടൈപ്പിസ്റ്റിനീവരിക്ക്‌ ഒരുകുത്തും കോമയുമൊക്കെ ഇടാം എന്നൊരു മോഹം ജനിച്ചു.
അവര്‍
Hang him, not let him free..

എന്നു ടൈപ്പ്‌ ചെയ്തു.
വൃത്തിയായി തന്നെ
പ്രതിയെ തൂക്കിക്കൊല്ലണ്ട എന്നായിരുന്നു
വിധിയുടെ അന്തഃസ്സത്ത.
അതായത്‌ കോമ ഒരുവാക്കുകൂടികഴിഞ്ഞാവണമായിരുന്നു.ഇതാ ഇങ്ങിനെ:
Hang him not, let him free

ഒരു കോമ വരുത്തിത്തീര്‍ക്കുന്ന ഭരണഘടനാപരവും മനുഷ്യത്വരഹിതവുമായ തൊന്തിരവുകള്‍ നോക്കൂ
ഇതൊരു വെറുംകോമയുടെകാര്യം.
കുത്തിനും കോമയ്ക്കും ആനയെ കുഴിയാനേം കുഴിയാനേനെ ആനയും ആക്കാന്‍ പറ്റുമെന്നര്‍ഥം
ആനയും കുഴിയാനയും തമ്മിലെ വ്യത്യാസം എന്തെന്നതു
ഇന്നത്തെ വെറും ഒരു സാദാ ക്വിസ് ചോദ്യം മാത്രം.
വേനലവധിക്കാലത്ത്‌ പടുകൂറ്റന്‍ മരച്ചുവട്ടിലെ നാടന്‍ കളി ലഹരിയില്‍ പൂഴിമണ്ണിലെ പ്രകൃതിദത്തമായ ചെറിയവാരിക്കുഴികളില്‍ അരിച്ചരിച്ചു നീങ്ങുന്ന കുഴിയാനകള്‍ ഇന്നത്തെ തലമുറയ്ക്കന്യമാണല്ലോ
എന്നോര്‍ത്ത്‌ ഈ പംക്തിയിലെ അരൂപി കഥാപാത്രം വള്ളുവനാടന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടു:
"വെളിച്ചം ദു:ഖമാണുണ്ണീ...."
എന്നു തുടങ്ങുന്ന കവിവാക്യം ക്ഷീരബല നൂറ്റൊന്നാവര്‍ത്തി എന്നുപറയുമ്പോലെ ഉരുവിടുക.വീണ്ടും വീണ്ടും.
മിര്‍മിലിയോണ്‍ എന്നൊരു തരം തുമ്പിയുടെ ലാര്‍വയാണത്രെ കുഴിയാന .
ഈ ലാര്‍വ പരിണാമം സംഭവിച്ച്‌ ഏതാനും ദിവസങ്ങള്‍ക്കകം കുഴിയില്‍നിന്നു പറന്നുപൊങ്ങി അന്തരീക്ഷത്തില്‍ പാറിപ്പറന്നുവിലസുമെന്നാണു ജന്തുശാസ്ത്രം പഠിച്ചവര്‍ പറയുന്നത്‌.
അതായത്‌ ആനയുംകുഴിയാനയും തമ്മില്‍ ബന്ധം ഇല്ല എന്നര്‍ഥം.
പരിണാമ പ്രക്രിയയിലൂടെ ഈ കൊച്ചുജീവി പറന്നുചെന്ന്‌ എപ്പോളെങ്കിലും ഒരാനപ്പുറത്ത്‌ ചേക്കേറിയിട്ടുണ്ടാവാം.
ഏതാനും ഗ്രാം ഭാരമുള്ള നമ്മുടെ ശലഭക്കുട്ടി ടണ്‍കണക്കിനു ഭാരമുള്ളകൊമ്പനാനപ്പുറത്തിരുന്ന്‌ 'ചേഷ്‌ ടകള്‍" കാട്ടി.
നമ്മുടെപൊതിരന്‍ ഏഷ്യന്‍ ആന ശരീരതാപം നിയന്ത്രിക്കുന്നതിന്നായി മുറമ്പോലെയുള്ള ചെവികള്‍ ആട്ടുകയും വാല്‍ ചുരുട്ടുകയും ചെയ്തപ്പോള്‍ ശലഭക്കുട്ടി എട്ടുകാലി മമ്മൂഞ്ഞ്‌ സ്‌റ്റൈലില്‍ അശ്ലീല ചിന്തയില്‍ എന്തൊക്കെയോ ഓര്‍ത്ത്‌ തന്റെ "ആപ്പടി" വഴി കൈവരിച്ച രസംകൊണ്ട്‌ ഏഷ്യന്‍ ആന സുഖിക്കുന്നതിലെ കാര്യകാരണങ്ങള്‍ കുത്തും കോമയും കൂടാതെ ആനപ്പുറത്തിരുന്ന്‌ അഥവാ ആനയുടെ ചുമലില്‍ ഇരുന്ന്‌ ചുറ്റുമുള്ളവരെ ചിന്തയുടെ ഗോപുരത്തിലിരുന്ന്‌ അറിയിച്ചു എന്ന്‌ എഴുതപ്പെടാത്ത ചരിത്രം.
ശലഭക്കുട്ടി ആനപ്പുറത്തിരുന്നു ചിന്തിക്കുകയും സന്തോഷിക്കുകയുംചെയ്തപ്പോള്‍പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സര്‍ ഐസക്‌ ന്യൂട്ടണ്‍ പറഞ്ഞ ആ വരി വള്ളുവനാടന്‍ ഓര്‍ത്തു
ഇതാ ആ വരി:-
ഞാന്‍ ജീവിതത്തിലെന്തെങ്കിലും നേടി എങ്കില്‍ അത്‌ പല മഹാരഥന്മാരുടെയും ചുമലില്‍ കയറിനിന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ചകള്‍ കൊണ്ടുണ്ടായവമാത്രം.
എന്തൊരു വിനയം:
അക്കാര്യത്തില്‍ ആനയും മാതൃക തന്നെ.
"അശു" പോലുള്ള പാപ്പ്പ്പാന്റെ 'ശൂ" കണക്കിലുള്ള കാരക്കോലിന്റെ മുന്നില്‍ സവിനയം പെരുമാറുന്ന ആന.
കുഞ്ഞുണ്ണിമാഷുടെ വരികളില്‍
ഇങ്ങനെ:-

എത്തറ വലിയോരുകൊമ്പന്‍
അവനിത്തിരിയില്ലൊരു വമ്പ്‌
എത്തറ ചെറിയവനെയും
അവന്‍ ഏറ്റിക്കൊണ്ടു നടക്കും.

വള്ളുവനാടന്‍ ഇപ്പോള്‍ ഒരാനക്കഥ പറഞ്ഞു:-
പണ്ടുപണ്ട്‌ അവര്‍ നാലഞ്ചുപേര്‍ കാവിലെ പൂരം കഴിഞ്ഞ്‌ പൂരപ്പാട്ടും പാടി രാത്രി നിലാവത്ത്‌ അഴിച്ചുവിട്ട കോഴികളെക്കണക്കു നട്ടപ്പാതിരയ്ക്കു വിജനമായ പറമ്പിലൂടെ നടക്കുകയായിരുന്നു.
സമയം കെട്ട നേരത്ത്‌. മറ്റൊരിടത്തേക്ക്‌. മറ്റ്‌ എന്തൊ ലക്ഷ്യംവെച്ച്‌.
അന്നേരം ഒരു വലിയ ആല്‍മരത്തിന്റെ ചുവട്ടില്‍ ആ നിലാവെളിച്ചത്ത്‌ ഒരു കരിം പാറ കണ്ടു അല്‍പനേരം അതില്‍ കയറിയിരുന്ന്‌ നാലും കൂട്ടി മുറുക്കി നീട്ടിത്തുപ്പി ഒന്നുവിശ്രമിച്ച്‌ ഉള്ള "കെട്ടും" വിട്ട്‌ വീണ്ടും നടക്കാം എന്നുംവള്ളുവനാടനും കൂട്ടരും നിരീച്ചു.
അവര്‍ കരിമ്പാറപ്പുറത്തു കയറിയതും പാറ ആനയായി ചാടി എഴുന്നേറ്റ്‌ ചിന്നം വിളിച്ചതും ചീറ്റിയതും ഞൊടിയിടകൊണ്ട്‌. തല്‍സമയ സമ്പ്രേഷണം കണക്ക്‌. എല്ലാവരും ആനപ്പുറത്തുനിന്ന്‌ തെറിച്ച കൂട്ടത്തില്‍ നമ്മുടെ വള്ളുവനാടനും തെറിച്ചു. വീണത്‌ തൊട്ടടുത്ത പൊട്ടക്കിണറിലും. പിറ്റേന്നുച്ചവരെ പാവം വള്ളുവനാടന്‍ പൊട്ടക്കിണറ്റില്‍ കിടന്നു എന്നും കഥ.
കാട്ടിലൂടെ ശ്രീരാമന്‍ പണ്ടു ത്രേതായുഗത്തില്‍ അലഞ്ഞു നടക്കുമ്പോള്‍ ഒരു കല്ലില്‍ ചവുട്ടിയ മാത്രയില്‍ അത്‌ സുന്ദരിയായ ഒരു സ്ത്രീയായി മാറിയതുപോലെ വള്ളുവനാടന്‍ സംഘത്തിന്റെ പാദസ്പര്‍ശത്താല്‍ കരിമ്പാറ കൊമ്പനാന ആയതാവാം എന്നൊരു ഉള്ളുണര്‍വുമവര്‍ക്കുണ്ടായി എന്നും ജനം വ്യാഖ്യാനിച്ചുവത്രെ.
അന്നുമുതല്‍ വള്ളുവനാടന്‍ പല്ലുതേപ്പ്‌ നിര്‍ത്തി. ലക്ഷങ്ങള്‍ വിലവരുന്ന ആന പല്ലുതേക്കുന്നില്ല പിന്നെയല്ലെ പത്ത്‌ ഓട്ടമുക്കാല്‍ വിലയില്ലാത്ത താന്‍ എന്നുതോന്നി വള്ളുവനാടന്ന്‌. ഇതുകേട്ട്‌ വള്ളുവനാടന്റെ കൂട്ടുകാര്‍ ഇങ്ങിനെ പ്രതികരിച്ചു:-
ആന കൗപീനം ധരിക്കുന്നില്ല എന്നുപറഞ്ഞ്‌ നിങ്ങളും അപ്പണി നിര്‍ത്തുമോ?
അതിനു വള്ളുവനാടന്‍ കണ്ണിറുക്കി ഉരുളക്കുപ്പേരി പോലെ തെറുപ്പിച്ച മറുപടി സഭ്യമല്ലാത്തതിനാല്‍ കൂട്ടുകാര്‍
അത്‌ അപ്പടി വിഴുങ്ങി.
കീഴാര്‍നെല്ലി സമൂലം വിഴുങ്ങും പോലെ...... പിറുപിറുക്കല്‍
ഭാഗം ഒന്ന്
ഇപ്പോള്‍
ഇവിടം വരെ..